Posts

നിഴലിതെവിടെ?!?!?!

Image
നടന്നുനീങ്ങിയ വഴിത്താരയിലെല്ലാം നീ എന്നോടുകൂടെ ഉണ്ടായിരുന്നു. ഇണങ്ങിയും പിണങ്ങിയും... മിക്കപ്പോഴും തോളോടു തോൾ             ചേർന്നായിരുന്നു നമ്മുടെ യാത്ര.... ചിലപ്പോൾ ചെറിയ പിണക്കങ്ങളുടെ പേരിൽ മുഖം വീർപ്പിച്ച് നീ മുന്നിൽ നടന്നു പോകാറുണ്ട്... മറ്റു ചിലപ്പോൾ ഞാനായിരുന്നു നിന്നെ തനിച്ചാക്കി അകലാൻ ശ്രമിച്ചത്... ആയുസ്സിൻ്റെ അവസാന താളും മറിയുമ്പോൾ, ഞാനെൻ്റെ ദേഹം വെടിയും... പിന്നെ നീയില്ലാത്ത ഒരു യാത്ര... എന്നാല്‍ ഒന്നറിയുക, ആവില്ലെനിക്കു നീയില്ലാതെ  ആ പരലോകവാസവും....

നീ....

Image
നിൻ്റെ പേര്.... മന്ത്രം പോലെ ഞാൻ ഉരുവിടുന്ന ഒരു വാക്കു മാത്രമോ..!?! നിൻ്റെ നിഴൽ.... നീ പോലുമറിയാതെ ഞാൻ പിന്തുടരുന്നത് നിൻ്റെ നിഴലിനെയാണോ...!?! നീ.... സത്യമോ..അതോ മിഥ്യയോ..!?!

നിഴല്‍ സ്വപ്‌നങ്ങളിലൂടെ......

Image
കണ്ണുകള്‍ തുറന്നും തുറക്കാതെയും നാമേറെ സ്വപ്‌നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ സ്വപ്‌നങ്ങളില്‍ ഒരു നിഴല്‍ വീണിരിക്കുകയാണ്...!! അത് 'നിന്റേ'താണെന്നും നിന്റെ ഉള്ളിലെ 'പ്രണയ'ത്തിന്റേതാണെന്നും 'മരണ'ത്തിന്റേതാണെന്നും പലവട്ടമായി പലരും പറഞ്ഞു കഴിഞ്ഞു.....  എന്നാല്‍ എനിക്കു തോന്നുന്നു- എന്തുതന്നെയായാലും ആ നിഴലിലേക്കുള്ള യാത്രയിലാണ് ഞാന്‍......... വര്‍ഷവും ഹേമന്തവും പലവട്ടമായി പിന്നിട്ട്, തീര്‍ത്തും മൗനമായി, അനന്തമായൊരു യാത്ര... നിഴല്‍ സ്വപ്‌നങ്ങളിലൂടൊരു യാത്ര.......!!!!!!!!!! എന്റെ സ്വപ്‌നങ്ങളില്‍ വന്നു വീണ ആ കരിനിഴല്‍ എനിക്കായി കരുതിവെച്ചതെന്തെന്നു അറിയാന്‍ അവയെ പിന്തുടരാതെ വയ്യ.... ഒരുപക്ഷെ, ഒളിച്ചുകളി അവസാനിപ്പിച്ച് ആ കരിനിഴല്‍ എനിക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെമാത്രം നീളുന്നൊരു യാത്രയാവാമിത്....!!

പിന്‍വിളികള്‍ക്കായി കാതോര്‍ത്ത്!!

Image
പാടത്തും തൊടിയിലുമായി കളിച്ചു തിമിര്‍ക്കുന്ന ബാല്യത്തില്‍ മരങ്ങളിലും ഇലകളിലും തട്ടി കാറ്റു കൊണ്ടു വരുന്ന സ്‌നേഹവും ശാസനയും പൊതിഞ്ഞ ആ പിന്‍വിളിക്കായാണ് കാത്തിരുന്നത്..... എത്ര സന്ധ്യ മയങ്ങിയാലും അമ്മമാരൊന്നു വിളിക്കാതെ നമ്മളില്‍ പലരും വീട്ടിലേക്ക് മടങ്ങാറില്ല, എന്നതല്ലേ..ഒരു സത്യം?!! കൗമാരത്തില്‍ സൗഹൃദത്തിന്റെ മുറവിളികള്‍ക്കുമപ്പുറം ഒരിക്കലും നഷ്ടമാകരുതെന്നു നാമാഗ്രഹിക്കുന്ന ചില സൗഹൃദങ്ങളുടെ പിന്‍വിളിക്കായി നാം കാത്തിരിക്കും... മറക്കില്ലെന്ന വാക്കു നല്‍കി കൗമാരക്കിളികള്‍ ദൂരേക്ക് പറന്നകലുന്നത് പൊടി കണ്ണീരോടെ നാം നോക്കി നില്‍ക്കും.... അതേ പിന്‍വിളികള്‍ക്കായുള്ള കാത്തിരിപ്പിനൊടുവില്‍ യൗവ്വനത്തിന്റെ വിശാലതയിലേക്ക് നാമും പറന്നടുക്കും.. മേല്‍വിലാസം തേടിയെത്തുന്ന പഴയ സൗഹൃദങ്ങളുടെ പിന്‍വിളികള്‍ക്കൊപ്പം പ്രണയത്തിന്റെ കാത്തിരിപ്പിലും വിരഹത്തിന്റെ നൊമ്പരത്തിലും നാം കാത്തിരിക്കും ഒരു പിന്‍വിളിക്കായി.... പിന്നീട് ആ പ്രണയത്തിന്റെ ഇളങ്കാറ്റിനൊപ്പം ജീവിതത്തോണിയില്‍ അക്കരയ്ക്കു നീങ്ങുമ്പോളും വെറുതെ ഒരു പിന്‍വിളിക്കായി നാം കാതോര്‍ക്കും.... തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ഞെരുങ്ങി നീങ്...

കാണാകാഴ്ച്ചകളിലൂടൊരു സഞ്ചാരം

Image
ഏകാന്തതയ്ക്കുള്ള മനോഹാരിത എത്രയെന്നു വര്‍ണ്ണിക്കാനാവില്ല... വിശപ്പിന്റെ വിലയറിയണമെങ്കില്‍ പട്ടിണി കിടന്ന് നോക്കണം എന്നതുപോലെതന്നെയല്ലേ ഈ ഏകാന്തതയൊക്കെ....  അനുഭവിച്ചു തന്നെയറിയണം.... അലയടിക്കുന്ന സമുദ്രത്തിനു മുന്നിലോ തട്ടിത്തലോടുന്ന കാറ്റിനു മുന്നിലോ മൗനിയായി ഒരാള്‍ തനിച്ച് നിന്നാല്‍ അത് നിരാശകൊണ്ടാവില്ല.. ആ ഏകാന്തത അവര്‍ ആസ്വദിക്കുന്നതാവാം...... കാറ്റിന്റെ സംഗീതത്തിന് ശ്രുതിമീട്ടുന്ന ദളങ്ങള്‍ അടര്‍ന്നു വീണു പോയാലും വീണ്ടും താളമിട്ട് പൊങ്ങിപ്പറന്ന് കാതില്‍ കിന്നാരം ചൊല്ലി കടന്നുപോകുന്നതു പോലെ....... മനോഹരമായ കാഴ്ച്ചകളിലൂടെ സഞ്ചരിക്കണം... തനിയെ... സമയമോ നിബന്ധനകളോ എത്തിനോക്കാത്ത ഒരു വഴിയിലൂടെ.......

ജൂണ്‍ ഒന്ന്!

Image
ജൂണ്‍ ഒന്ന് എന്നാല്‍ വല്ലാത്തൊരു കൗതുകമായിരുന്നു. പുതിയ ബാഗും കുടയും വാട്ടര്‍ ബോട്ടിലും ഒരു ഹരമായിരുന്നെങ്കിലും അതിനപ്പുറമൊരു ലഹരിയുണ്ടായിരുന്നു. പുതിയ ബുക്കുകളും പുസ്തകങ്ങളും പേജുകളില്‍ ഒളിപ്പിച്ചുവച്ച ആ നറുമണത്തിന്! അവയെല്ലാം പഴയ കലണ്ടര്‍ താളുകള്‍ ഉപയോഗിച്ച് പൊതിഞ്ഞെടുക്കുന്നത് ചേച്ചിയായിരുന്നു..ബാലരമയ്‌ക്കൊപ്പം കിട്ടുന്ന നെയിം സ്ലിപ്പുകളില്‍ നല്ലത് സ്വന്തമാക്കാന്‍ എന്നേക്കാള്‍ ഇളയകുട്ടിയെപ്പോലെ ചേച്ചി എന്നോടു വഴക്കിട്ടിട്ടുണ്ട്. നല്ലത് ആദ്യം ഒളിപ്പിച്ചു വച്ചിട്ട്  ചേച്ചിക്ക് ഇഷ്ടമുള്ളത് എടുത്തുകൊള്ളാന്‍ പറഞ്ഞ് ഞാന്‍ ത്യാഗത്തിന്റെ മുഖവും അഭിനയിച്ചിട്ടുണ്ട്. ആദ്യ ദിവസം പുതിയ യൂണിഫോം ആയിരുന്നെങ്കിലും ചേച്ചി ഉപയോഗിച്ചെങ്കിലും പുതുമ നഷ്ടപ്പെടാത്ത ആ പഴയ യൂണിഫോമുകളും എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. പലപ്പോഴും തകര്‍ത്തുപെയ്യുന്ന മഴയെ കുട കൊണ്ടു തലോടിയായിരുന്നു ആ യാത്ര.. വളരെ മാന്യമായി പുത്തനുടുപ്പിട്ട് സ്‌കൂളിലേക്കു പോയ കുറുമ്പികള്‍ തിരിച്ചു തിരിച്ചെത്തുന്നത് കലിപ്പ് ലുക്കിലാവും... തോടുകളിലും പാടങ്ങളിലുമിറങ്ങി കളിച്ച് തിമിര്‍ത്ത് പനിനീര്‍ച്ചാമ്പയും ഇലുമ്പന്‍പുളിയു...

കളിത്തോഴിമാര്‍...

Image
കളിത്തോഴിമാര്‍... കാറും കോളും കാണുമ്പോഴേക്കും കുടയെടുത്ത് നടന്നകലുന്ന സൗഹൃദങ്ങള്‍ക്കിടയിലൂടെ തകര്‍ത്തു പെയ്യുന്ന മഴയെ വകഞ്ഞു മാറ്റി ഒരു വാഴയിലക്കീറിനു കീഴെ പാതി നനഞ്ഞും നനയാതെയും നാമേറെ നടന്നു... മഴ മാറിയിട്ടും വഴി പിരിഞ്ഞു പോകാതെ നാമൊന്നിച്ചു നടന്നു... വര്‍ഷവും ഹേമന്തവും മാറി മാറി വന്നു... പ്രണയത്തിന്റെ ഫെബ്രുവരിയും വിഷുവും ഉല്ലാസ വേളകളും സമ്മാനിക്കുന്ന ഏപ്രിലും തണുത്ത മഞ്ഞുപെയ്യുന്ന ഡിസംബറും കലണ്ടറുകളില്‍ ഇടം പിടിക്കും കാലം വരെ ആ വാഴയിലക്കീറെന്നും നമുക്കായി കാത്തിരിപ്പുണ്ടാവും...